നാടോടിപ്പറവകൾ

കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ചുറ്റിലും മാറ്റമാണ്. ചോര ചോരയെ കൊല്ലുന്ന കാലം. ജീവന്റേ വില ഓട്ടക്കാലണ .ഋതുഭേദങ്ങളിലൂടെ ലോകം ചുറ്റുന്ന ഒരു പറ്റം പറവകൾ കണ്ട കാഴ്ചകൾ..


നാടോടിപ്പറവകൾ

ആകാശഗംഗതൻ തീരങ്ങളെ
തേടിയലയുന്നു ഞങ്ങളെന്നും.
ജീവിതം താണ്ടാൻ കെൽപ്പില്ല,
അരിഞ്ഞു വീഴ്ത്തപ്പെട്ട
ചിറകിനാൽ
പൊങ്ങിപ്പറക്കുവാൻ ആവില്ലല്ലോ.
കിനാക്കളെ തഴുകിയിരുന്നൊരാ-
സൗമ്യത്തീരങ്ങളും
മാഞ്ഞുപോയിരുന്നു.
ഒരു പെൺകിടാവിൻ
കണ്ണിലെ നീലിമ
തുളുമ്പിയിരുന്നൊരാ-
വാനിൽ മദിച്ച നാളും
മറന്നുപോയി.


കാനനച്ചോലതൻ
തടങ്ങളിൽ മേഞ്ഞ
ആട്ടിൻപറ്റങ്ങളെ കാണ്മതില്ല.
ഇല്ല, പാടുന്ന പൂങ്കുയിൽ,
പൂക്കുന്ന മന്ദാരച്ചില്ലകളും.
കാടും മറഞ്ഞു, കാട്ടാറും മറഞ്ഞു.
അമ്മതൻ പാട്ടിന്റെ ഈണം
മരിച്ചു.
ആമ്പൽക്കുളങ്ങളും ആലിഞ്ചുവടും
നാമാവശേഷമായി മാറിടുന്നു.
പണ്ടെങ്ങോ കേട്ട പാണന്റെ തുടിയും
ചിതലരിച്ചു.

തെക്കുതെക്കങ്ങനെ പറന്നു
ഞങ്ങൾ.
മടങ്ങവേ കണ്ടില്ല
കണ്ടതൊന്നും.
കണ്ടതോ,
കോൺക്രീറ്റു കാടുകളും,
വിഷപ്പുകയൂതുന്ന കുഴലുകളും.
നന്മ നിറഞ്ഞ മനസ്സുകളെവിടെ?
എങ്ങും ഫണം വിരിച്ച
രോഷാഗ്നി മാത്രം.
കത്തിയമരുന്ന ലാൽഗഡും
ഗോധ്രയും,
പട്ടിണി പുകയുന്ന ചേരികളും.
കലാപങ്ങൾ, വിലാപങ്ങൾ,
പഴികൾ, പരാതികൾ..
നന്മ മണ്മറഞ്ഞു.
പചമനുഷ്യനും
നിറം മാറിയിരിക്കുന്നു.
തെളിഞ്ഞൊഴുകിയിരുന്നൊരു
പുഴയും കറുത്തുപോയി.
കരയുന്നു പുഴ,
ഭഗീരഥനായ്.

ചോര ചോരയെ കൊല്ലുന്നു,
പ്രാണൻ പ്രാണനെ പിരിയുന്നു.
ശാന്തത്തീരങ്ങളില്ല;
ബാക്കിയായി എരിയുന്ന
നെരിപ്പോടുകൾ മാത്രം.
ലോകവും എരിഞ്ഞടങ്ങീടുന്നു.

കാണാക്കാഴ്ചകൾ തേടിയലയുന്ന
ഞങ്ങളും,
കണ്ണില്ലായിരുന്നെങ്കിലെന്നു
വെമ്പുന്നു, ഗദ്‌ഗദം.
പറക്കാൻ ഇടമില്ല,
മനസ്സും.
മരവിച്ചു തണുത്തുപോയ്
ഞങ്ങളും.
ആരോ അരിഞ്ഞ്
ചിറകുകൾ പൊഴിഞ്ഞു;
സ്വപ്നങ്ങളും.
മാറ്റം കൊതിക്കുന്ന 
കാലം ചലിക്കുന്നു.
രംഗബോധമില്ലാത്തൊരു
കോമാളിപോൽ
മരണം അലഞ്ഞുനടക്കവേ,
വീണ്ടു,മാ സൗമ്യത്തീരങ്ങളെ തേടി
ഞങ്ങളും പറന്നകലുന്നു.

Comments

Post a Comment

Popular posts from this blog

പറിച്ച്‌ നടൽ

അന്തരം

Pain